
കേരളത്തിലെ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (SIR) ഭാഗമായി പേര് ഒഴിവാക്കപ്പെട്ട 24 ലക്ഷം പേരുടെ വിവരങ്ങൾ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നടപടി. വോട്ടർപട്ടികയിൽ നിന്ന് എന്തിനാണ് പേര് നീക്കം ചെയ്തതെന്ന് അറിയാൻ കഴിയാത്തത് പരാതി നൽകാനുള്ള അവസരം നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കമ്മീഷൻ റിപ്പോർട്ടായി നൽകുന്ന മുറയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.